കവിത
പെൺകുട്ടികളുടെ അച്ഛൻ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
............................................ പ്രസാദ് എം.മങ്ങാട്ട്
വെളിച്ചമെല്ലാം മുറിഞ്ഞു പോകുമ്പോൾ
ഇടിമിന്നലിൽ വഴികണ്ട്
വീടണയുന്നു
പെൺകുട്ടികളുടെയച്ഛൻ.
ഒറ്റയൊരു ഫ്ലാഷിൽ
വീടിടമാകെ ഒപ്പിയെടുക്കും.
ഇന്നുമാത്രം
വിരിഞ്ഞ കുടപ്പൻ,
അതിരിൽ
ഇപ്പോൾ പൊട്ടിവീണ മുരിങ്ങമരം
എല്ലാം ഓർമിച്ചടുക്കിവെക്കും
ആകാശത്തോളം
പറത്തുമ്പോഴും ഉമ്മറത്തെ ഉടയാടകളെപ്പറ്റി ഒച്ച കനപ്പിക്കും .
ഒപ്പം നടക്കുമ്പോഴൊക്കെ
ഒറ്റത്തുഴക്കാരനുള്ള വള്ളത്തെയോർമിപ്പിക്കും.
വണ്ടുകൾ പാറി പറക്കുമെന്നോർത്ത്
പൂത്തചെടികൾക്ക് ചുറ്റും വൻമതിലൊരുക്കും
ചിലപ്പോൾ.
വളർന്നൊരു വസന്തമാകുമ്പോൾ
ശത്രുരാജ്യത്തിന്റെ സേനാധിപനാകും
പെൺമക്കളുടെയച്ഛൻ
എത്ര ചൂടിയാലും
ആശങ്കകളായ് പെയ്ത് പെയ്ത് ആകവേ നനയിച്ച്,
വഴിയിൽ
മുമ്പേ നടക്കും.
അമ്മക്കിളിയോളമായിട്ടും
കൂട്ടിലൊറ്റക്കെന്നോർക്കെ
കൊത്തിപ്പറന്നെത്തുന്നു
കരുതലിന്റെ ചുള്ളികൾ
കനലൂതിയൂതി
കടലോളമാകുമ്പോൾ
കൈക്കുമ്പിളിൽ കോരുന്നു
പെൺകുട്ടികളുടെയച്ഛൻ .

No comments:
Post a Comment