Search This Blog

Thursday, December 24, 2020

മലയാളത്തിന്റെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചർ By പ്രസാദ് എം മങ്ങാട്ട്

മലയാളത്തിന്റെ പ്രിയപ്പെട്ട സുഗതകുമാരി  ടീച്ചർ

......................................


പ്രകൃതിയുടെ ജൈവതാളം     അത്രമേൽ ഹൃദയകാരിയായ് കവിതയിലേക്കു പകർത്തി, മലയാളത്തിന്റെ കാവ്യ ചാരുത മറഞ്ഞു പോയിരിക്കുന്നു .

ഇനി രാത്രിമഴയുടെ താളം നിലക്കാത്ത നൊമ്പരത്തിന്റേതുമായിരിക്കുന്നു .

1934 ജനുവരി 22 ന് ആറൻമുളയിലെ വാഴുവേലിൽ തറവാടിലാണ് ജനനം. കവികളും ,സംസ്കൃത പണ്ഠിതരും, സ്വാതന്ത്ര്യ സമര സേനാനികളുമായിരുന്ന ബോധേശ്വരനും , കാർത്ത്യായനിയമ്മയുമായിരുന്നു ടീച്ചറുടെ  മാതാപിതാക്കൾ.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും ഫിലോസഫിയിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം ഗവേഷണം തുടരുന്നതിനിടയിലാണ് ടീച്ചർ സാഹിത്യ ,സാമൂഹ്യ രംഗത്ത് സജീവമാകുന്നത് .

പ്രമുഖ വിദ്യാഭ്യാസ വിചക്ഷകനും, എഴുത്തുകാരനുമായിരുന്ന Dr. വേലായുധൻ നായരായിരുന്നു ജീവിത പങ്കാളി .

ഏക മകൾ ലക്ഷ്മി.

ഇരുപതിലധികം കവിതാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട് .

പാതിരാപ്പൂക്കൾ, രാത്രിമഴ, ഇരുൾ ചിറകുകൾ, സ്വപ്ന ഭൂമി, അമ്പലമണി, മണലെഴുത്ത് എന്നിവ പ്രസിദ്ധമാണ് .

1968ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ,1978 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്,

1984 ൽ വയലാർ അവാർഡ് ,

1982 ൽ ഓടക്കുഴൽ അവാർഡ്

1991 ൽ ആശാൻ പ്രൈസ് പുരസ്ക്കാരം

2012 ൽ സരസ്വതി സമ്മാൻ പുരസ്ക്കാരം,

ഭാട്യ അവാർഡ്,

പ്രഥമ ഇന്ദിരാഗാന്ധി വൃക്ഷ മിത്ര അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾ ടീച്ചറെ തേടിയെത്തി.

2006 ൽ രാജ്യം പദ്മശ്രീ നൽകിയാദരിച്ചു.

പ്രകൃതി സംരക്ഷണ സമിതി മെമ്പർ സെക്രട്ടറിയും,

സേവ് സൈലന്റ് വാലി സമരങ്ങളുടെ അമരക്കാരിയുമായിരുന്നു.

ഒരിക്കൽ തിരുവനന്തപുരത്തുള്ള ഗവൺമെന്റ് മാനസീക രോഗ ചികിത്സാ കേന്ദ്രം സന്ദർശിച്ചപ്പോൾ 

കണ്ട കാഴ്ച ടീച്ചറെ അത്യധികം വേദനിപ്പിച്ചു. 

ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടവരും, രോഗികളും ,നിരാലംബരുമായ സ്ത്രീകളുടെ  ശോചനീയമായ അവസ്ഥ 

 ടീച്ചറെ 'അഭയ ' എന്ന സംരക്ഷണ കേന്ദ്രം സ്ഥാപിക്കാൻ പ്രേരിപ്പിച്ചു.

കേരള വനിതാ കമ്മിഷന്റെ പ്രഥമ അദ്ധ്യക്ഷ തുടങ്ങി പ്രോജ്വലമായ ഒട്ടേറെ പദവികൾ ടീച്ചർ അലങ്കരിച്ചിട്ടുണ്ട്.

പ്രശസ്ത എഴുത്തുകാരി പ്രൊഫ .ബി .ഹൃദയകുമാരി ടീച്ചർ,സുജാതാ ദേവി  എന്നിവർ സഹോദരിമാരാണ്.

പ്രകൃതിയോടുള്ള നിതാന്തമായ ദയാ വായ്പും ,

സന്ധിയില്ലാത്ത മാനവിക കാഴ്ചപ്പാടുകളും ടീച്ചറുടെ കവിതകളുടെ ജൈവ താളമായി നിറഞ്ഞുനിൽക്കുന്നു.

മലയാളവും മഴയുമുള്ള കാലത്തോളം ടീച്ചറുടെ കവിതകളിലേക്ക് നമുക്ക് ഓടിയെത്താതിരിക്കാനാവില്ല.

 

Monday, December 21, 2020

വീണ്ടും സുഭാഷ്പാർക്കിലിരുന്ന് കപ്പൽ കാണുമ്പോൾ

വീണ്ടും സുഭാഷ്         പാർക്കിലിരുന്ന് കപ്പൽ   കാണുമ്പോൾ

..........................................

പ്രസാദ് എം മങ്ങാട്ട്

ഒറ്റപ്പെടലിന്റെ ഒന്നാം വർഷം

പാർക്കിന്റെയങ്ങേയറ്റത്ത്

തനിച്ചിരുന്നാണ് ഞാൻ കപ്പൽ കണ്ടത്.


ആശങ്കകളുടെ രണ്ടാം വർഷം ഒപ്പമൊരുവളേയും

കൂട്ടി

നനഞ്ഞ സിമന്റ്റ് ഗ്ലോബിൽ ചാരിയിരുന്ന്

പൂക്കുടകൊണ്ടാകാശം മറച്ച്

പൂവരശ്ശുകൾക്കിടയിലൂടെ

ഞങ്ങൾ കപ്പൽ കണ്ടു

കുറേകൂടിച്ചേർന്നിരുന്ന്

നല്ല നാവികനെപ്പോലെ

ഞാനവൾക്ക്

കൊടിയും ,പുകക്കുഴലും ചൂണ്ടിക്കാണിച്ചു 

കപ്പൽ

ചാനൽ വിട്ട് കായലിലേക്കടുക്കുന്നുവെന്ന് പരിഭവിച്ച്‌

കയ്യിൽ നുള്ളിയവൾ

 പുറത്തേക്കിറങ്ങി

കടൽക്ഷോഭങ്ങളുടെ വീട്ടിലേക്കൊരു കണ്ണമ്മാലി ബസ്സിൽ കയറിപ്പോയതാണ്.


ഏത് കടലിടുക്കിലും

കരകാണിക്കുന്നൊരു കോംപസ്സ് കയ്യിലുണ്ടായിരുന്നെന്നോർമിപ്പിച്ച്

പെൻഷൻ ഭവനുമുമ്പിലും

പുസ്തകോത്സവങ്ങളിലും

പിന്നെയുമവളെ കണ്ടിരുന്നു

കൈത്തണ്ടയിൽ,

പിടിവിടാതൊരു കപ്പിത്താനേയും.

ഇല്ലിഗൽ വാണിംഗ്:

കപ്പൽച്ചേതങ്ങളുടെ

ഓർമ്മ പുതുക്കലിന്

ഭാര്യയോടൊപ്പമെത്താതിരിക്കുക

അരുതായ്മയുടെ രസച്ചുഴികളിൽ

ആഴ്ന്നു പോകുമ്പോഴാവും

അനവസരത്തിലൊരു

ചോദ്യംകൊണ്ടവൾ

നിങ്ങളെ കരയിലേക്ക് വലിച്ചിടുന്നത് .

Sunday, December 13, 2020

തൃക്കോട്ടൂരിന്റെ കഥാകാരന് വിട By പ്രസാദ് എം മങ്ങാട്ട്


 തൃക്കോട്ടൂരിന്റെ കഥാകാരന് വിട

.......................................................

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.എ ഖാദർ (85) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്കാരിക ഭൂമികയിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു യു.എ ഖാദർ. ദേശാതിർത്തികൾക്കും ഭാഷാതിർത്തികൾക്കും ആദർശ-വിശ്വാസാതിർത്തികൾക്കും പൗരത്വനിയമങ്ങൾക്കും വിലക്കാനാവാത്ത വിസ്മയമായിരുന്നു യു.എ. ഖാദർ എന്ന ബുഹുമുഖപ്രതിഭ.

ബർമ്മ(മ്യാൻമാർ)ക്കാരിയായ മാതാവിന്റെ ഈ മകൻ ഉത്തര കേരളത്തിന്റെ ഉപബോധ മനസ്സിനെ സ്വന്തം സർഗ്ഗാത്മകതയുടെ ജൈവതട്ടകമാക്കി മാറ്റിയത് ലോകസാഹിത്യത്തിലെതന്നെ അപൂർവ്വാനുഭവമാണ്. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളായി ഇദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞു നിന്നു.

കേരളീയനായ പിതാവ് മൊയ്തീൻ കുട്ടി ഹാജിയുടേയും മ്യാൻമാർ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ൽ കിഴക്കൻ മ്യാൻമാറിലെ ബില്ലിൻ എന്ന ഗ്രാമത്തിൽ ജനിച്ച യു.എ.ഖാദർ രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെത്തി. 

കൊയിലാണ്ടി ഗവ: ഹൈസ്കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളേജ് ഓഫ് ആർട്സിൽ ചിത്ര കലാപഠനം നടത്തി. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്തിലും ഗവൺമെന്റ് ജനറൽ ആശുപത്രിയിലും ജോലി ചെയ്ത ഖാദർ 1990-ലാണ് സർക്കാർ സർവീീസിൽനിന്ന് വിരമിച്ചത്

 നോവലുകൾ, കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കർത്താവായ ഖാദറിന്റെ 'തൃക്കോട്ടൂർ പെരുമ' മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളിൽ പ്രധാനപ്പെട്ടതാണ്. ഖാദറിന്റെ ഈ രചനയോടെ തൃക്കോട്ടൂർ ഐതിഹ്യത്തിന്റെ നാടായി മലയാളിയുടെ ബോധത്തിൽ സ്ഥിരപ്രതിഷ്ഠനേടി. തൃക്കോട്ടൂർ കഥകൾ, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകൾ എന്നിവയാണ് പ്രധാനരചനകൾ.

ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളിൽ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയിൽ അംഗവും സാഹിത്യ പ്രവർത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.

Friday, December 11, 2020

തോറ്റ് പഠിച്ച ഒരു കുട്ടി By പ്രസാദ് എം മങ്ങാട്ട്


 തോറ്റ്പഠിച്ച കുട്ടി

...............................

പ്രസാദ് എം മങ്ങാട്ട്


ഒരുവൾക്കൊപ്പമെത്താൻ 

ഉത്തരങ്ങൾ പലതും എഴുതാതെവിട്ട് 

തോറ്റു പോയ ഒരു കട്ടിയെ 

ക്ലാസ്സ് മുറിയോർത്തുവെക്കുന്നു.

കരിവാകയവനെ തണലിലേക്ക് ചേർത്ത്

രണ്ടിലൊരു വിരൽ തൊടീച്ച്

ഒരിഷ്ട നിറം പറയിച്ച്

മരപ്പൊത്തിലവനായൊരു പന്തൊളിപ്പിച്ചു വെക്കും.

മിണ്ടിയവരുടെ ലിസ്റ്റിൽ പേരെഴുതി

നീ എന്നെക്കരയിച്ചപ്പോൾ,

രണ്ടാളേയും ചേർത്തെഴുതി

മതിൽ നിന്നെക്കരയിച്ചു

നിന്റെ വീടിരിക്കുന്നിടം 

ഗ്ലോബ്ബിൽത്തിരഞ്ഞയാദ്യ ഇടം.

കോശങ്ങളിൽ രാസ സെല്ലുകളെരിയിച്ച നീ രാത്രി വൈകിയും ഉണർന്നിരിക്കുന്ന ലാബ്.

പടയോട്ടങ്ങളും,

മഹത്തായ വിപ്ലവങ്ങളും ഒറ്റക്ക് കീഴടക്കി

വാർഷിക പരീക്ഷയും കഴിഞ്ഞ്

  ഒരു സന്ധിയിലും ഏർപ്പെടാതെ നീ പോയതിൽപ്പിന്നെ

ഞാനൊരു യുദ്ധവും ജയിച്ചിട്ടേയില്ല!

Tuesday, December 8, 2020

പേരില്ലാത്ത മരങ്ങൾ By പ്രസാദ് എം മങ്ങാട്ട്


 പേരില്ലാത്ത മരങ്ങൾ

......................................

പ്രസാദ് എം മങ്ങാട്ട്


മണ്ണില്ലാത്ത ഞാൻ

 കണ്ടിടത്തെല്ലാം വിത്തുകൾ

 ഒളിച്ചു പാകുന്നു

മരങ്ങളാവുമ്പോൾ ചില്ലകൾ കിളികൾ പങ്കിട്ടെടുക്കട്ടെയെന്നോർക്കുന്നു

മടങ്ങിയെത്താനൊരു വീടില്ലാത്തതിനാൽ രാത്രിയെത്തുന്നിടത്ത്

മരങ്ങളെ കെട്ടിപ്പിടിച്ചുറങ്ങുന്നു

വേരുകളെന്റ പനിയിൽ വിരൽതൊട്ടറിയുന്നു

രാത്രിതീരാനിത്തിരി ബാക്കിയാവുമ്പോ

ഉറക്കത്തിൽ 

നടന്നൊരക്ഞാതയുടെ കല്ലറക്കരുകി,ലവരുടെ പേരു വായിച്ചുനിൽക്കുന്നു

പേരിലൂടെ വേരിലൂടെ

ഞാനവരുടെ കുഞ്ഞു കാലത്തിനൊപ്പം നടക്കുന്നു

കാടുമൂടിയിടത്ത് ഞാനൊരു പൂവുവച്ചുമടങ്ങുമ്പോൾ

അടക്കം കഴിഞ്ഞു പോയവർ പോലും മറന്നിട്ടും

ഓർക്കുന്നൊരക്ഞാതനെത്തന്ന ഭൂമിക്കതവർ വച്ചു നീട്ടുന്നു

പുല്ലറുക്കുന്നിടങ്ങളിൽ

ഒരുവളുടെ ചിതനിന്നു കത്തുമ്പോൾ

മുറിഞ്ഞനാവിനൊപ്പമൊരു മൂളിപ്പാട്ടിഴഞ്ഞുനീങ്ങുന്നു

ഒരു കഴുകനും കാണാതാപ്പാട്ട് വയലൊളിച്ചു വക്കുന്നു

കത്തുന്ന ചിതയോട് ഞാനവളുടെ പേരു ചോദിച്ചു നിൽക്കെ,

പേരുമൂരുമില്ലാത്തയവളെ

മഴയും മണ്ണുമെടുത്തേ പോകുന്നു

Monday, December 7, 2020

പെൺകുട്ടികളുടെയച്ഛൻ By പ്രസാദ് എം മങ്ങാട്ട്


 കവിത


പെൺകുട്ടികളുടെ അച്ഛൻ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

............................................                                  പ്രസാദ് എം.മങ്ങാട്ട്


വെളിച്ചമെല്ലാം മുറിഞ്ഞു പോകുമ്പോൾ

ഇടിമിന്നലിൽ വഴികണ്ട്

വീടണയുന്നു

പെൺകുട്ടികളുടെയച്ഛൻ.


ഒറ്റയൊരു ഫ്ലാഷിൽ

വീടിടമാകെ ഒപ്പിയെടുക്കും.

ഇന്നുമാത്രം 

വിരിഞ്ഞ കുടപ്പൻ,

അതിരിൽ 

ഇപ്പോൾ പൊട്ടിവീണ മുരിങ്ങമരം

എല്ലാം ഓർമിച്ചടുക്കിവെക്കും


ആകാശത്തോളം 

പറത്തുമ്പോഴും ഉമ്മറത്തെ ഉടയാടകളെപ്പറ്റി ഒച്ച കനപ്പിക്കും .


ഒപ്പം നടക്കുമ്പോഴൊക്കെ

ഒറ്റത്തുഴക്കാരനുള്ള വള്ളത്തെയോർമിപ്പിക്കും.


 വണ്ടുകൾ പാറി പറക്കുമെന്നോർത്ത്

പൂത്തചെടികൾക്ക് ചുറ്റും വൻമതിലൊരുക്കും

ചിലപ്പോൾ.


 വളർന്നൊരു വസന്തമാകുമ്പോൾ

ശത്രുരാജ്യത്തിന്റെ സേനാധിപനാകും

പെൺമക്കളുടെയച്ഛൻ


എത്ര ചൂടിയാലും

ആശങ്കകളായ് പെയ്ത് പെയ്ത് ആകവേ നനയിച്ച്,

വഴിയിൽ

മുമ്പേ നടക്കും.


അമ്മക്കിളിയോളമായിട്ടും

കൂട്ടിലൊറ്റക്കെന്നോർക്കെ

കൊത്തിപ്പറന്നെത്തുന്നു

കരുതലിന്റെ ചുള്ളികൾ


കനലൂതിയൂതി

കടലോളമാകുമ്പോൾ

കൈക്കുമ്പിളിൽ കോരുന്നു

പെൺകുട്ടികളുടെയച്ഛൻ .

പരീക്ഷയിൽ പരാജയപ്പെട്ടുവോ? അതിജീവിക്കാൻ 6 വഴികൾ By പ്രസാദ് എം മങ്ങാട്ട്

 പരീക്ഷയിൽ പരാജയപ്പെട്ടുവോ ? അതിജീവിക്കാൻ 6 വഴികൾ ........................... .............. അർഹതയുള്ളവർ മാത്രം അതിജീവിക്കുന്ന ഒരു കാലമാണിത്...