Search This Blog

Monday, March 15, 2021

പരീക്ഷയിൽ പരാജയപ്പെട്ടുവോ? അതിജീവിക്കാൻ 6 വഴികൾ By പ്രസാദ് എം മങ്ങാട്ട്


 പരീക്ഷയിൽ പരാജയപ്പെട്ടുവോ ?

അതിജീവിക്കാൻ 6 വഴികൾ

........................... ..............


അർഹതയുള്ളവർ മാത്രം അതിജീവിക്കുന്ന ഒരു കാലമാണിത് . മത്സരപ്പരീക്ഷകൾ ഭാഗ്യപരീക്ഷണത്തിന്റെ വേദിയല്ല മറിച്ച് തീഷ്ണമായ കഠിനാധ്വാനവും ചിട്ടയായ ശ്രമവും മികവുറ്റ ആസൂത്രണവും കൂടിയേ തീരു . ജോലിക്കായുള്ളതും മറ്റ് മത്സര പരീക്ഷകളിലും പരാജയപ്പെട്ട് കടുത്ത ഡിപ്രഷനിലായി ജീവിതം അവസാനിപ്പിക്കുന്നവർ ഇന്നേറെയാണ് . വിഷമിക്കണ്ട .പരീക്ഷകളിലെ തോൽവി ജീവിതത്തിന്റെ അവസാന അധ്യായമായി കാണാതിരിക്കുക . നഷ്ടപ്പെട്ടതിനെയോർത്ത് 

വിഷമിക്കാതെ എങ്ങനെ പരാജയത്തെ അതിജീവിക്കാം എന്നു നോക്കാം .


1. പരാജയ കാരണങ്ങളെ വിലയിരുത്തുക


നിങ്ങൾക്കുണ്ടായ പരാജയ കാരണങ്ങൾ ആദ്യം കണ്ടെത്തുക . ആദ്യം നിങ്ങളടെ കുറവുകളേയും പോരായ്മകളേയും വ്യക്തമായി തിരിച്ചറിയുക .

അതിനെ ഭാഗ്യപരീക്ഷണത്തിനായ് വിട്ടുകൊടുത്ത് തന്ത്രപൂർവ്വം സ്കിപ്പ് ആകാതെ പോരായ്മകളുള്ള വിഷയങ്ങളെ ക്ഷമയോടെ പഠിച്ചെടുക്കാൻ ശ്രമിക്കുക ,വീണ്ടും വീണ്ടും ശ്രമിക്കുക .

ഇങ്ങനെ ചെയ്യുമ്പോൾ പഠനം നിങ്ങൾക്ക് എളുപ്പമാകും .

പോരായ്മകളെ കണ്ടെത്തി ക്ഷമാപൂർവ്വം അത് പഠിക്കാൻ ശ്രമിക്കുക , ക്രമേണ ആ വിഷയം നിങ്ങൾക്ക് എളുപ്പമായിത്തീരും.


2. സമീപനത്തിലെ മാറ്റം

        .........................

പലരും പരീക്ഷയെ സമീപിക്കുന്നത് ഒന്നുകിൽ കടുത്ത സമ്മർദ്ദത്തോടെ 

അല്ലെങ്കിൽ തികഞ്ഞ ഉദാസീനതയോടെ ,രണ്ടും ആപത്താണ് .

പരീക്ഷകകളെ പ്രായോഗിക ബുദ്ധിയോടെയും തികഞ്ഞ ക്ഷമയോടെയും സമീപിക്കുക .

ഓരോ പരീക്ഷാർത്ഥിയും പരീക്ഷക്കു മുമ്പ് തന്റേതായ നല്ല 

ഒരു ഇൻ പുട്ട് പരീക്ഷക്കായി നൽകുക .

അടുക്കും ചിട്ടയും പ0നത്തിൽ ആദ്യമായി കൊണ്ടുവരിക .

ആദ്യമായി

സിലബസ് വ്യക്തമായി മനസ്സിലാക്കുക, തുടർന്ന് മികവുറ്റ സ്റ്റഡി മെറ്റീരിയൽസ് സംഘടിപ്പിക്കുക ,

സമയമില്ലെന്ന് വ്യാകുലപ്പെടാതെ ലഭിക്കുന്ന സമയം നന്നായി പ്രയോജനപ്പെടുത്തുക .


3 .അടുത്ത ശ്രമത്തെ പോസിറ്റീവ് ചിന്തയോടെ സമീപിക്കുക


പരാജയഭീതി ആദ്യം തന്നെ നിങ്ങൾ ഉപേക്ഷിക്കുക .ഉള്ളിൽ ശുഭാപ്തി വിശ്വാസം നിറക്കുക. നിങ്ങൾക്ക് പറ്റും എന്ന ചിന്ത ഉളളിൽ നിറയുമ്പോൾ ശരീരത്തിലെ ഒരോ കോശവും നിങ്ങൾക്ക് ഒപ്പം ഉണർന്നിരിക്കും, ജാഗരൂകരാവും ഉറപ്പ് .


4. പരാജയ ഭീതി ഉപേക്ഷിക്കുക


തോൽക്കും എന്ന മനോഭാവത്തോടെ ഒരു പരീക്ഷയേയും സമീപിക്കരുത്  . പരീക്ഷക്ക് ആവശ്യമായ ആത്മാർത്ഥമായ തയ്യാറെടുപ്പുകൾ നടത്തുമ്പോഴും ആത്മവിശ്വാസം ഉള്ളിൽ നിറയ്ക്കുക .

തളരാതിരിക്കുക .


5. വ്യത്യസ്ഥമായ പരീക്ഷാ തന്ത്രം 


പരീക്ഷകളെ യാഥാർത്ഥ്യ ബോധത്തോടെ സമീപിക്കുക .

മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കാതെ

നല്ല പ0നരീതി സ്വീകരിക്കുക . പരീക്ഷകൾ ഭാഗ്യപരീക്ഷണ വേദിയല്ലെന്ന് തിരിച്ചറിയുക .

നിങ്ങൾ എഴുതുന്ന പരീക്ഷക്ക് കഠിനാധ്വാനം ചെയ്ത് സമർപ്പണമനോഭാവത്തോടെ തയ്യാറെടുപ്പ് നടത്തിയിട്ട് വരുന്ന അനവധി മത്സരാർത്ഥികൾ ഉണ്ടാവും എന്നത് ഉറപ്പാണ് .

നിങ്ങളിൽ പലരും ഹാൾ ടിക്കറ്റ് ലഭിക്കുമ്പോഴാണ് പഠിക്കാൻ തുടങ്ങുക .

ഈ രീതി ശരിയല്ല . ആത്മാർത്ഥമായ ശ്രമം ഉണ്ടെങ്കിൽ വിജയം ഉറപ്പാണ് .


6 .ഏറ്റവും നല്ല ശ്രമം പരീക്ഷക്കായി നൽകുക .


പരീക്ഷക്ക് തടസ്സമുണ്ടാക്കുന്ന കാര്യങ്ങളോട് തല്ക്കാലം വിട പറയുക .

സമർപ്പണവും ശ്രദ്ധയും ഉണ്ടാക്കുക. 

പഠിക്കുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി 

അത് മറ്റൊരാൾക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാൻ പാകത്തിൽ പഠിച്ചെടുക്കുക, 

ഒരിക്കലും നിങ്ങളത് മറന്നു പോകില്ല.

വ്യക്തമായ നോട്ടുകൾ ഉണ്ടാക്കി പഠിക്കുക , ഇത് നിങ്ങളെ കൂടുതൽ ഷാർപ്പാക്കും.

അലസത വെടിഞ്ഞ് പഠിക്കാനിരിക്കുക .

ഒരിക്കലും പരാജയപ്പെടുമ്പോൾ നിരാശപ്പെട്ട്  ലഹരിക്ക് അടിമപ്പെടുകയോ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യരുത് .

ജീവിതവും ലോകവും പരാജയപ്പെട്ടവരുടേത് കൂടിയാണ് മറക്കണ്ട .

പരാജയ കാരണങ്ങളെ വ്യക്തമായി തിരിച്ചറിഞ്ഞ് 

വീണ്ടും ശ്രമിക്കൂ തീർച്ചയായും നിങ്ങൾ വിജയിച്ചിരിക്കും ഉറപ്പ് .

Tuesday, January 19, 2021

മഹത്തായ ഭാരതീയ അടുക്കളയിൽ വേവാതെ ബാക്കിയാവുന്നത്


 മഹത്തായ ഭാരതീയ അടുക്കളയിൽ വേവാതെ ബാക്കിയാവുന്നത്

.............................................

 പറഞ്ഞറിയിക്കാനാവാത്ത  അതിജീവന പ്രതിസന്ധിയിലായിപ്പോവുമ്പോഴു ,   ഇതൊക്കെയാണ് സ്ത്രീകളുടെ ആളിക്കത്തേണ്ട അടിസ്ഥാന പ്രശ്നങ്ങളെന്ന മട്ടിൽ

പുരകത്തുമ്പോൾ തന്നെ വാഴ വെട്ടാനുള്ള  മികവ് തെളിയിച്ച ചിത്രമാണ് ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇൻഡ്യൻ കിച്ചൺ .

ആണഹന്തയുടെ കവിളിലേറ്റ അടിയായ്  മാന്യ സ്ത്രീ സുഹൃത്തുക്കൾ റിവ്യം എഴുതി പൊങ്കാലയിട്ടിരിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട് .

ഇതിനോടകം അവർക്ക് നല്ല റിലാക്സേഷൻ ഒക്കെ കിട്ടിയിരിക്കണം  എന്നോർത്താണ് സിനിമ കാണാനിരുന്നത് . 

നൃത്താദ്ധ്യാപികയായ നായിക  വിവാഹം കഴിച്ചെത്തുന്നത് പാരമ്പര്യത്തിന്റെ പതിവ് രുചിക്കൂട്ടുകളിൽ സദാ എരിയുന്ന അടുപ്പുകളുള്ള വലിയ തറവാടിന്റെ എടുപ്പുകളിലേക്കാണ് .

അദ്ധ്യാപകനായ ഭർത്താവും , മുൻകരയോഗം പ്രസിഡണ്ടായ അമ്മായപ്പനും , എം .എ കഴിഞ്ഞിട്ടും അമ്മിയിൽ അരച്ചും, അടുപ്പെരിയിച്ചും ജീവിക്കുന്ന അമ്മായിയമ്മയും ഉള്ള  വലിയ വീട്.

അമ്മായിയമ്മയുടെ അസാന്നിദ്ധ്യത്തിൽ അടുക്കള ഭാരമേൽക്കേണ്ടി വരുന്ന നായികക്ക് അടുക്കളയിലെ അഹോരാത്രമുള്ള കഷ്ടപ്പാടും, അധ്വാനവും ,

ഭർത്താവിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നുമുള്ള നിരാസവും, നിസ്സഹകരണവും അടുക്കളയിലെ എച്ചിൽ പോലെ മനംമടുപ്പിലേക്കെത്തിക്കുന്നു .

ആർത്തവകാലത്ത് മാറ്റി നിർത്തപ്പെടുമ്പോഴുണ്ടാകുന്ന വലിയ ട്രോമ, 

 കിടപ്പറയിൽ പോലും ചെറിയ തിരുത്തലിലുടെ വലിയ സന്താഷത്തിലെത്താനുള്ള ഫോർപ്ലേകളുടെ അപാര സാധ്യതകൾക്കൾക്കു നേരെ പോലും സൗകര്യപൂർവ്വം കണ്ണടക്കുകയോ, 'എല്ലാം അറിയാമല്ലേ ' എന്ന മറുചോദ്യം കൊണ്ട് ധാർമ്മിക പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന ഭർത്താവ് , രുചി വൈവിധ്യത്തിലെ പതിവുശീലങ്ങളിൽ ഇളവ് വരുത്താതെ മരുമകൾക്ക്

 പാചകത്തിലൂടെ വലിയ അധ്വാനവും, കഷ്ടപ്പാടും ഉണ്ടാക്കി വക്കുന്ന ഭർത്താവിന്റെയും ഭർതൃപിതാവിന്റേയും പാരമ്പര്യ വാശികൾ  ..

ഒടുക്കം ,  

ചായ വൈകിയതിന്റെ പേരിൽ തന്റെ നേരെ  പാഞ്ഞടുക്കുന്ന ഭർത്താവിന്റെയും അമ്മായപ്പന്റേയും തലവഴി  അടുക്കളയിലെ   

എച്ചിൽ വെള്ളം കോരിയൊഴിച്ച് വീർപ്പുമുട്ടലുകളിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച്

സ്വന്തം വീട്ടിലേക്ക് മടങ്ങുന്ന നായിക പിന്നീട് തനിക്ക് ഇഷ്ടപ്പെട്ട നൃത്തത്തിന്റെ തിരക്കുകളിൽ വ്യാപൃതയാകുന്നു .

മുൻപത്തെ ജീവിതം റിഹേഴ്സലായിക്കണ്ട് നായകൻ പുതിയ ജിവിതം മറ്റൊരുവളോടൊപ്പം പുനരാരംഭിക്കുന്ന എസ്റ്റാബ്ലിഷിംഗ് ഷോട്ടുകളിലും, 

മാസ്റ്റർ ഷോട്ടുകളിലും സിനിമ അവസാനിക്കുന്നു .


സിനിമയിൽ മാത്രം കണ്ടിട്ടുള്ള കുലസ്ത്രീ തറവാട് അടുക്കളകൾ തീരെ  പരിചയമില്ലെങ്കിലും , 

ആണും, പെണ്ണും 

അടുക്കളയിലും, പറമ്പിലും

അറഞ്ചം പുറഞ്ചം പണിചെയ്താൽ മാത്രമേ 

ജീവിക്കാൻ പറ്റു എന്ന പരുക്കൻ ജീവിത സാഹചര്യമുള്ള

ഹൈറേഞ്ച്കാരന്റെ കിഴുക്കാംപാട് ചിന്തയിൽ 

 കഥാപാത്രങ്ങളെപറ്റി എനിക്കും പലതും തോന്നിപ്പോയി...


 വിവാഹം കഴിച്ചെത്താൻ പോകുന്ന വീട്ടിലെ സാഹചര്യങ്ങൾ മുമ്പേ തന്നെ പറഞ്ഞിരുന്നിട്ടും, സ്വന്തം മകളിൽ നിന്നും അത് മറച്ച് വെച്ച അമ്മ 

ചെയ്തത് ചതിയല്ലേ, പോട്ടെ മകളുടെ നല്ലതിനാന്ന് കരുതാം.

പുറത്തേക്കിറങ്ങുമ്പോൾ 

ഭർത്താവിന് ചെരുപ്പു വരെ കാലിൽ സമർപ്പിക്കുന്ന എം .എ ക്കാരിയായ ഭർതൃമാതാവിന്റെ വിധേയത്വം ഇത്തിരി കടന്നു പോയി ,പഠിച്ച എം.എ പാഴാക്കിയെന്നു പറയാം ...പോട്ടെ പാവം വയോധികനല്ലേ എന്നു വയ്ക്കാം,

എങ്കിലും അവശ്യമില്ലാത്തതൊന്നും ഇത്രയധികം ശീലിപ്പിക്കേണ്ടിയിരുന്നില്ല .

അത്യാവശ്യം സാമ്പത്തിക സ്വാതന്ത്ര്യം ഒക്കെ  ഉള്ള ആ വീട്ടിൽ  വീട്ടുജോലിക്ക് ഒരു  സ്ഥിരം സഹായിയെ വെയ്ക്കാൻ  ആവശ്യപ്പെടുന്ന ഒരു പ്രായോഗിക ബുദ്ധി ആ പെൺകുട്ടിയിൽ കണ്ടില്ല ,  സിങ്കിൽ നിന്നുള്ള  കണക്ഷൻ പൈപ്പ് റിപ്പയർ ചെയ്യാൻ  സ്വന്തം നിലയിൽ ഒരു പ്ലംബറെ അറേഞ്ച് ചെയ്യാനുള്ള പ്രായോഗിക ബുദ്ധിയും ഇല്ലാതാക്കി നായികയെ പ്രക്ഷുബ്ദയാക്കണമെന്ന് സംവിധായകന്റെ പിടിവാശി വല്ലാതുണ്ട്.

 ശരിയാണ് എന്നാലല്ലേ അവളെ അടുക്കളയിൽ ഹോമിക്കപ്പെടുന്ന  പെൺജീവിതത്തിന്റെ നേർ സാക്ഷ്യമായും, പ്രതിനിധിയായും ഒക്കെ  പ്രതിഷ്ഠിക്കാനാവു.

പെണ്ണുങ്ങൾ

അടുക്കളയിൽ ജോലി ചെയ്യുന്നതും , എച്ചിൽ പാത്രം കഴുകുന്നതും, അമ്മിയിലരക്കുന്നതും  മോസ്റ്റ് വൾണറെബിൾ  ഡോമസ്റ്റിക്ക് വയലൻസ് തന്നെയാണെന്ന് വരുത്തി തീർക്കാൻ സിനിമയിലെ മാസ്റ്റർ ഷോട്ടുകൾ ശ്രമിക്കുന്നുണ്ട് . 

ശരിയാണ്, അടുക്കളയില എച്ചിൽമണമൊക്കെ

രതി മൂർച്ചയിൽ പോലും അസഹ്യത ജനിപ്പിക്കുന്ന വൃത്തികെട്ട ഗന്ധമായി മാറുമെന്ന് പ്രശസ്ത സെക്സോളജിസ്റ്റ് ഡോ .സക്സേന പറഞ്ഞിട്ടുണ്ട്.

അടുക്കള കിടപ്പറയേക്കാൾ കേമമാക്കുന്ന മോഡുലാർ കിച്ചണും അതുക്കു മേലെയും ഉള്ള കാലമാണിതെന്നും ജിയോ ബേബി സൗകര്യപൂർവ്വം മറന്നു .

ജീവിത സായാഹ്നം വരെ വീടിന് വേണ്ടി കഷ്ടപ്പെട്ട വൃദ്ധ പിതാവ് , അടുപ്പിൽ  വേവിച്ച ഇത്തിരി ചോറും, അലക്കു കല്ലിൽ തന്റെ തുണിയലക്കി ക്കൊടുക്കണമെന്നും ആവശ്യപ്പെടുന്നത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ് .

കൊച്ചു കൊച്ചു ശീലങ്ങൾ പോലും ഇല്ലാത്തയാളായിരിക്കുമല്ലോ  നായികയുടെ അപ്പനും, സഹോദരനുമൊക്കെ. 

ഒരു പുരുഷ പ്രയത്നവുമില്ലാതെയാണല്ലോ  ഇവിടെയെല്ലാം ഒരോ വീടും പുലരുന്നത് . 

വീട്ടിലെത്തുന്ന

 അഞ്ചെട്ടാളുകൾക്ക് ചായ ചോദിച്ചപ്പോൾ വെയിസ്റ്റ് വെള്ളം ചായക്കോപ്പയിൽ വെച്ചു കൊടുക്കുന്നതൊക്കെ സൂപ്പറായിട്ടൊണ്ട് ,

അതിനെ ചോദ്യം ചെയ്യുമ്പോൾ തല വഴിയൊഴിച്ച എച്ചിൽ വെള്ളം സ്വന്തം തന്തയുടെ തലയിലും കൂടി ചെന്നു വീഴുന്നുണ്ട്.

എല്ലാം വലിച്ചെറിഞ്ഞു പ്രഖ്യാപിക്കുന്ന ആ സ്വാതന്ത്ര്യം ബഹു ഗംഭീരം തന്നെ .

 മിസ്റ്റർ ജിയോ ബേബി നിങ്ങൾ പുലിയാണ് . ലോക്ക് ഡൗൺ തടവറക്കാലത്ത് അടുക്കളയിലും ,കിടപ്പറയിലും പൊറുതിമുട്ടിയ പെണ്ണുങ്ങളുടെ ഫ്രസ്ട്രേഷന്റെ വേലിയേറ്റമറിഞ്ഞ് നടത്തിയ സൈക്കോളനിക്കൽ മൂവ് 

ജോറായിരിക്കുന്നു .

കുഞ്ഞമ്മയെ കൂട്ടുപിടിച്ച് 

പതിറ്റാണ്ടുകൾക്ക് മുമ്പേ തറ തോണ്ടിയ  , അന്യം നിന്ന തീണ്ടാരി മുറിയൊക്കെ സെറ്റ് ചെയ്തു നായികയെ ആർത്തവകാലത്ത് വെറും തറയിലേക്ക് തള്ളുന്ന ക്രൂരമായ മധ്യവർഗ ഹിന്ദു തറവാടുകൾ ഇപ്പോഴും ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ഒരു ശ്രമമുണ്ട് .

ഏത് തറവാട്ടിലാണ് പെണ്ണുങ്ങൾ  ആർത്തവകാലത്ത് ഇപ്പോഴും അടച്ചിട്ടിരിക്കുന്നത്? ചിറകുകൾ വച്ച് അവർ ആടുകയും ,പാടുകയും, ജോലിചെയ്യുകയും, അർമാദിക്കുകയും ചെയ്ത് , ടിപ്പിക്കൽ ആർത്തവ കാലത്തെയൊക്കെ അനായാസം മറികടക്കുന്നതൊന്നും നിങ്ങൾ കാണുന്നില്ലേ മിസ്റ്റർ ?

കടുത്ത വിവേചനം ആചാരത്തിന്റെ പേരിൽ നേരിടുന്നു എന്നു സ്ഥാപിക്കാൻ ശബരിമലയെ കൂട്ടുപിടിച്ചത് നന്നായി.

മണ്ഠല കാലത്ത് മാലയിട്ട് മലക്കു പോകുന്ന സ്വന്തം വീട്ടിലെ സ്വാമിമാരെ കരുതേണ്ടത് എങ്ങനെയെന്ന് അറിയാത്ത ഹിന്ദു സ്ത്രീകളാണ് ഈ നാട്ടിൽ ഇപ്പോഴും ജീവിക്കുന്നത്  എന്ന് എനിക്കു തോന്നുന്നില്ല.

സ്വാമിയായാലും സ്വന്തം ഭാര്യയെ തിരിച്ചറിയാത്ത, ഭക്തിമൂത്ത് ഭ്രാന്താകുന്ന ഭർത്താവും ഭർതൃപിതാവും ഇപ്പോഴും ഉണ്ടെന്നു സ്ഥാപിക്കാനുള്ള ഒരു കുടില വ്യഗ്രത  സിനിമയിൽ പ്രകടമാണ്.

ഒത്തു തീർപ്പുകളും, വിട്ടുവീഴ്ചകളും, സഹവർത്തിത്വത്തിന്റെ ബാലപാoങ്ങളും കൊണ്ടോ, അവസരോചിത തീരുമാനം കൊണ്ടോ അനായാസം വിളക്കിച്ചേർക്കാമായിരുന്ന ജീവിത സന്ദേശങ്ങൾ ഒന്നും നൽകാതെ രണ്ടാളെയും രണ്ട് വഴിക്കാക്കി പിരിച്ച്

മഹത്തായ ഇന്ത്യൻ അടുക്കളയിൽ  സീസണൽ പരിപ്പ് വേവിച്ച നിങ്ങളുടെ ഡയറക്ടർ ബ്രില്യൻസ് ഗംഭീരമെന്ന് ആളുകൾ ആഘോഷിക്കുന്നുണ്ടാവാം .  

യാഥാർത്ഥ്യങ്ങൾ മറച്ച് ,

യുക്തിക്കും കാലത്തിനും ചേരാത്ത അസഹിഷ്ണുതകൾ തിരുകിക്കയറ്റി ഒരു പ്രത്യേക പ്രേക്ഷക വിഭാഗത്തെ വല്ലാതെ സംതൃപ്തിപ്പെടുത്താനാവുന്നുണ്ട് സിനിമക്ക് .

Monday, January 11, 2021

അവിഹിതബന്ധങ്ങളുടെ മനശാസ്ത്ര വശങ്ങൾ By പ്രസാദ് എം മങ്ങാട്ട്


 അവിഹിത ബന്ധങ്ങളുടെ മനശാസ്ത്ര വശങ്ങൾ


.............................................

        പ്രസാദ് എം മങ്ങാട്ട്

Forbidden fruit tastes sweet, but its aftertaste is bitter

'വിലക്കപ്പെട്ട കനി ഏറെ മധുരിക്കും, പിന്നെ അതിലേറെ കയ്ക്കും ' എന്നെഴുതിയത് ജോൺ .എഫ് കെന്നഡിയായിരുന്നു .

എത്ര കയ്ച്ചാലും അവിഹിത ബന്ധങ്ങൾ ഒരു ലഹരിയായി പലരും ആഘോഷിച്ചു കൊണ്ടേയിരിക്കുന്നു . സമീപകാലത്ത് അവിഹിത ബന്ധങ്ങളുടെ സ്വാധീനത്താൽ ഉണ്ടായ ഒളിച്ചോട്ടവും, കൊലപാതകവുംആത്മഹത്യയും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു .

 അവിഹിത ബന്ധങ്ങളിൽ പെട്ടാൽ പൊള്ളുമെന്നും , തെറ്റാണെന്നും, ജീവിതം താറുമാറാകുമെന്നും അതിൽ പെട്ടുപോകുന്നവർക്ക് അറിയാം, എങ്കിലും അതൊരു ലഹരിയായി പലരേയും ഒരു കാലം വരെ  അത് കീഴ്പ്പെടുത്തുന്നു .

എന്താണ് ഇത്തരം ബന്ധങ്ങളുടെ മനശാസ്ത്ര വശങ്ങൾ എന്നു നോക്കാം. 


ശാരീരിക ആകർഷണം (physical Attraction)

..................... ..............

ഒരു വ്യക്തിയിലേക്ക് മറ്റൊരു വ്യക്തി ആകർഷിക്കപ്പെടാനുള്ള മുഖ്യ കാരണം ഒരാളുടെ ശാരീരികമായ സവിശേഷതകളാണ് . ഒരാളുടെ ശരീരഭംഗി,  ശാരീരിക പൂർണ്ണത, ചലനഭംഗി, ചുറുചുറുക്ക്, ശാരീരികക്ഷമത, എന്നിവയൊക്കെ എതിർലിംഗത്തിൽപ്പെട്ടവരെ സ്വഭാവികമായും ആകർഷിക്കും .

ഇത്തരം ശാരീക ആകർഷണത്തിൽ ഉണ്ടാകുന്ന അഭിനിവേശമാണ് അവിഹിത ബന്ധത്തിന്റെ  ആദ്യ രാസത്വരഗം .


സാമീപ്യം ( Proximity)

......................................

ശാരീരികമായി ആകർഷിക്കപ്പെടുന്ന വ്യക്തിയുടെ സാമീപ്യം ലഭിക്കുന്ന സാഹചര്യങ്ങൾ ഇത്തരം ബന്ധങ്ങളുടെ വളർച്ചക്ക് വളക്കൂറുള്ള മണ്ണാണ് .

ആകർഷിക്കപ്പെടുന്ന വ്യക്തിയുടെ നിരന്തരസാന്നിദ്ധ്യമുള്ള സാഹചര്യങ്ങൾ ഇതിന് പ്രോത്സാഹനമാകുന്നു .

ഉദാഹരണത്തിന് ആകർഷിക്കപ്പെടുന്ന വ്യക്തിയുമായി ഒരേ സ്ഥലത്ത് ജോലി ചെയ്യുക, പഠിക്കുന്ന സ്കൂൾ കോളജ്, ഒരുമിച്ച് യാത്ര ചെയ്യാനാകുന്ന ട്രെയിൻ ,ബസ്സ് ,  

 ഒരേ ഇടത്തിലെ താമസ്സ സ്ഥലങ്ങൾ ഇവയൊക്കെ 

സാമിപ്യം  ഉണ്ടാക്കുക എന്ന സാഹചര്യത്തെ ത്വരിതപ്പെടുത്തും . 

ഈ സാഹചര്യത്തിൽ പരസ്പരം കാണാനും ,ആശയവിനിമയം നടത്താനും ഉള്ള സാദ്ധ്യത വളരെ അനുകൂലമാണ് എന്നതാണ് ഇതിന് കാരണം.


സാദൃശ്യങ്ങൾ  (Similarity)

 ഇങ്ങനെ ആകർഷിക്കപ്പെടുന്നവർ ഒരേ അഭിരുചികളും , ഇഷ്ടങ്ങളും സൂക്ഷിക്കുന്ന രണ്ട് വ്യക്തികളാവുകയും ചെയ്യുമ്പോൾ അവർ തമ്മിലുള്ള ബന്ധം മെച്ചപ്പെടാനുള്ള സാദ്ധ്യതയേറുന്നു . ഭക്ഷണം, നിറം, ശീലങ്ങൾ ,ആശയങ്ങൾ ഇവയിലൊക്കെ സമഭാവനയും ,സമാനതയും പുലർത്തുന്നവരാവുമ്പോൾ ആ ബന്ധത്തിന് സാദ്ധ്യതയേറുന്നു .

ഉദാഹരണമായി ഇങ്ങനെ ആകർഷിക്കപ്പെടുന്നവർ  ധാരാളം യാത്ര ചെയ്യാനിഷ്ടപ്പെടുന്നവരാണെങ്കിൽ, രുചി വൈവിധ്യത്തെ ഇഷ്ടപ്പെടുന്ന ഭക്ഷണ പ്രിയരാണെങ്കിൽ, വയനാശീലമുള്ളവരാണെങ്കിലൊ ഒക്കെ അഭിരുചികളിലെ

സമാനത രണ്ട് വ്യക്തികളെ ആകർഷിക്കുകയും ബന്ധം കൂടുതൽ ദൃഡമാകുകയും ചെയ്യും.


പരസ്പര ത്യാഗം (Reciprocity)

ഇങ്ങനെ ആകർഷിക്കപ്പെട്ട് , അനുകൂലസാഹചര്യങ്ങളിലും , ഒരേ അഭിരുചികളിലും ആകുന്ന രണ്ടു പേർക്കിടയിൽ പരസ്പരം സഹായിക്കാനും, പങ്കുവെക്കാനും , കൈമാറ്റങ്ങൾ ചെയ്യാനും ഉള്ള മനസ്ഥിതി ഉണ്ടാകുന്നു.

പണം നൽകി സഹായിക്കുക, പരസ്പരം സമ്മാനങ്ങൾ കൈമാറുക, ഒത്താശകൾ ചെയ്യുക  ഇതൊക്കെ പരസ്പര ത്യാഗത്തിന്റെ ഭാഗമായി അവർ കാണുന്നു . തങ്ങൾക്ക് ഒരിക്കലും മറ്റൊരിടത്തു നിന്നും ലഭിക്കാത്ത അംഗീകാരവും പരിഗണനയും, ശ്രദ്ധയും ,സ്നേഹവും , പരിലാളനയും ലഭിക്കുമ്പോൾ  ബന്ധം മറ്റൊരു ദിശയിലേക്ക് വഴി മാറുന്നത് സ്വഭാവികം . 

ദൃഡാഭിമുഖ്യം  അഥവാ അടുപ്പം (Intimacy) 

രണ്ടു വ്യക്തികൾ തമ്മിലുള്ള ശക്തമായ ഈ  അടുപ്പം  തലച്ചോറിൽ ഫീൽ ഗുഡ് ഹോർമോണായ ഡോപ്പാമിൻ ഉല്പ്പാദനം വർദ്ധിപ്പിക്കുന്നു. സെറോറ്റോണിൻ ,അഡ്രിനാലിൽ എന്നീ സഹഹോർമോണുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഡോപ്പാ മിൻ ഹോർമോൺ ഒരു വ്യക്തിയെ അഗാധമായ പ്രണയത്തിലാക്കുന്നു

പ്രശസ്ത്ര അമേരിക്കൻ സൈക്കോളജിസ്റ്റായ ഡോറോത്തി ടെനോവ് 1965 ന്റെ ആരംഭത്തിൽ നടത്തിയ പഠനങ്ങൾ ഇതിനെ ശരിവെക്കുന്നു . പ്രണയത്തിലാകുമ്പോൾ ഡോപ്പാമിൻ ഹോർമോണിന്റെ ലെവൽ വർദ്ധിക്കുന്നു . പ്രണയിക്കുന്ന വ്യക്തിയിലേക്ക് മാത്രം ഒരാൾ ശ്രദ്ധാലുവാകുകയും,ശരീരവും , മനസ്സും പങ്കുവെക്കുവാനും ,സദാ ഒരുമിച്ചായിരിക്കുന്നതിനുമുള്ള പ്രചോദനവും, എക്സ്ട്രാ എനർജിയും ഡോപ്പാമിൻ എഫക്ട് മൂലം ഉണ്ടാകുന്നു . ചിലർ ഈ സ്വാധീനം മൂലം ഒളിച്ചോടുന്നതിനും , ഒരുമിക്കാനാവാതെ വരുമ്പോൾ ആത്മഹത്യ ചെയ്യുന്നതുമൊക്കെ സാധാരണമാകുന്നതിന്റെ കാരണമിതാണ് . പ്രണയത്തിലായിരിക്കുന്നവരുടെ അധിക ഊർജ്ജത്തിന്റേയും സന്തോഷത്തിന്റെയും കാരണത്തിൽ  ഡോപ്പാമിൻ വലിയ പങ്കുവഹിക്കുന്നു.

ഏകദേശം ഒരു വർഷത്തോളം ഉയർന്നു നിൽക്കുന്ന ഡോപ്പാമിൻ ഉല്പാദനം ക്രമേണ താഴേക്ക് വരുന്നു. ഡോപ്പോമിന്റെ അഭാവം പാർക്കിൻസൺ രോഗത്തിന് കാരണമാകുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. 

  രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രണയ ബന്ധത്തിൽ സജീവമായിരുന്ന ഡോപ്പോമിന്റെ പെട്ടന്നുണ്ടാകുന്ന ഈ വ്യതിയാനം ഒരു ബന്ധത്തിന്റെ ഊഷ്മളതക്കും ഉറപ്പിനും കുറച്ചെങ്കിലും ഉലച്ചിലുണ്ടാകാനുള്ള ശാസ്ത്രിയ കാരണങ്ങളിൽ ഒന്ന് ഇതാവാം.

Forbidden fruit tastes sweet, but its aftertaste is bitter

എന്നെഴുതിയ ജോൺ എഫ് . കെന്നഡിയുടെ വാക്കുകൾ വർത്തമാനകാലത്ത് ഏറെ പ്രസക്തമാകുന്നു .

Tuesday, January 5, 2021

അവൾ പോയതിൽ പിന്നെ By പ്രസാദ് എം മങ്ങാട്ട്


 അവൾ പോയതിൽ 

പിന്നെ 

.......................................

 പ്രസാദ് എം മങ്ങാട്ട്


അവൾ പോയതിൽ പിന്നെ

വീടിനോരത്തെ പൂത്ത മരക്കൊമ്പുകളിൽ കിളികൾ വന്നിരിക്കാറില്ല

ഇരുപ്പുമുറിയിലെ ഇരുൾക്കോണിൽ

 അവളോമനിച്ച  ഒരൊറ്റയിതൾച്ചെടി പിണങ്ങി മാറി നിൽക്കുന്നു

അവളുണ്ടെന്നോർമ്മയിൽ കിടക്കയിൽ പരതുമ്പോൾ വഴുതി മാറിയൊഴുകി നീങ്ങും കായൽ മീനു പോൽ

അവളുടെ ഉടുപ്പുകൾ നിഴലു പാർക്കുന്ന വീടുകളാണ്

അവളെന്നും തൂക്കുമായിരുന്ന മുറ്റം കൊഴിഞ്ഞ ഇലകളുടെ മൃതസാഗരമാക്കി കാറ്റ് മടങ്ങിപ്പോയിരിക്കുന്നു.

അവളെത്തിരഞ്ഞിറങ്ങു

മ്പോൾ,

 കരിയിലകളുടെ ഒരു ചെറുതിര കാലിൽ വന്നു തട്ടുന്നു

അവളുടെ പാട്ട് പതിഞ്ഞ

അടുക്കളപ്പുറങ്ങളിൽ

അവളെയും കാത്തൊരു കാട് നിൽക്കുന്നു

മഞ്ഞമുളശിഖരങ്ങളിൽ ചെറുകിളികൾക്കായ്

മൺചട്ടി നിറയെയവൾ 

വെള്ളം തൂക്കിയിട്ട 

കരുതൽ ,

ഞാനിപ്പോഴാണ് 

കണ്ടെടുക്കുന്നത് !

കമ്പുകൾ നാട്ടിയവൾ താങ്ങു കൊടുത്ത

കരുത്തിലിപ്പോഴും

കടുംമഞ്ഞയിൽ

ജെമന്തികൾ വിരിഞ്ഞു നിൽക്കുന്നു

തണലിൽ 

മാത്രം ഇലപച്ചയാകുന്ന ട്ടർട്ടിൽ വൈൻ ചെടികളായിരുന്നവൾ

ക്കേറെയിഷ്ടമെന്നോർത്ത്

കുന്നിറങ്ങുമ്പോൾ ,

കുപ്പിയിൽ നിന്നുണർന്നെണീറ്റ്

ചെറു കൈകൾ 

വീശുന്നു

അവൾ നട്ട

മരവാഴകൾ.

Thursday, December 24, 2020

മലയാളത്തിന്റെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചർ By പ്രസാദ് എം മങ്ങാട്ട്

മലയാളത്തിന്റെ പ്രിയപ്പെട്ട സുഗതകുമാരി  ടീച്ചർ

......................................


പ്രകൃതിയുടെ ജൈവതാളം     അത്രമേൽ ഹൃദയകാരിയായ് കവിതയിലേക്കു പകർത്തി, മലയാളത്തിന്റെ കാവ്യ ചാരുത മറഞ്ഞു പോയിരിക്കുന്നു .

ഇനി രാത്രിമഴയുടെ താളം നിലക്കാത്ത നൊമ്പരത്തിന്റേതുമായിരിക്കുന്നു .

1934 ജനുവരി 22 ന് ആറൻമുളയിലെ വാഴുവേലിൽ തറവാടിലാണ് ജനനം. കവികളും ,സംസ്കൃത പണ്ഠിതരും, സ്വാതന്ത്ര്യ സമര സേനാനികളുമായിരുന്ന ബോധേശ്വരനും , കാർത്ത്യായനിയമ്മയുമായിരുന്നു ടീച്ചറുടെ  മാതാപിതാക്കൾ.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും ഫിലോസഫിയിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം ഗവേഷണം തുടരുന്നതിനിടയിലാണ് ടീച്ചർ സാഹിത്യ ,സാമൂഹ്യ രംഗത്ത് സജീവമാകുന്നത് .

പ്രമുഖ വിദ്യാഭ്യാസ വിചക്ഷകനും, എഴുത്തുകാരനുമായിരുന്ന Dr. വേലായുധൻ നായരായിരുന്നു ജീവിത പങ്കാളി .

ഏക മകൾ ലക്ഷ്മി.

ഇരുപതിലധികം കവിതാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട് .

പാതിരാപ്പൂക്കൾ, രാത്രിമഴ, ഇരുൾ ചിറകുകൾ, സ്വപ്ന ഭൂമി, അമ്പലമണി, മണലെഴുത്ത് എന്നിവ പ്രസിദ്ധമാണ് .

1968ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ,1978 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്,

1984 ൽ വയലാർ അവാർഡ് ,

1982 ൽ ഓടക്കുഴൽ അവാർഡ്

1991 ൽ ആശാൻ പ്രൈസ് പുരസ്ക്കാരം

2012 ൽ സരസ്വതി സമ്മാൻ പുരസ്ക്കാരം,

ഭാട്യ അവാർഡ്,

പ്രഥമ ഇന്ദിരാഗാന്ധി വൃക്ഷ മിത്ര അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾ ടീച്ചറെ തേടിയെത്തി.

2006 ൽ രാജ്യം പദ്മശ്രീ നൽകിയാദരിച്ചു.

പ്രകൃതി സംരക്ഷണ സമിതി മെമ്പർ സെക്രട്ടറിയും,

സേവ് സൈലന്റ് വാലി സമരങ്ങളുടെ അമരക്കാരിയുമായിരുന്നു.

ഒരിക്കൽ തിരുവനന്തപുരത്തുള്ള ഗവൺമെന്റ് മാനസീക രോഗ ചികിത്സാ കേന്ദ്രം സന്ദർശിച്ചപ്പോൾ 

കണ്ട കാഴ്ച ടീച്ചറെ അത്യധികം വേദനിപ്പിച്ചു. 

ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടവരും, രോഗികളും ,നിരാലംബരുമായ സ്ത്രീകളുടെ  ശോചനീയമായ അവസ്ഥ 

 ടീച്ചറെ 'അഭയ ' എന്ന സംരക്ഷണ കേന്ദ്രം സ്ഥാപിക്കാൻ പ്രേരിപ്പിച്ചു.

കേരള വനിതാ കമ്മിഷന്റെ പ്രഥമ അദ്ധ്യക്ഷ തുടങ്ങി പ്രോജ്വലമായ ഒട്ടേറെ പദവികൾ ടീച്ചർ അലങ്കരിച്ചിട്ടുണ്ട്.

പ്രശസ്ത എഴുത്തുകാരി പ്രൊഫ .ബി .ഹൃദയകുമാരി ടീച്ചർ,സുജാതാ ദേവി  എന്നിവർ സഹോദരിമാരാണ്.

പ്രകൃതിയോടുള്ള നിതാന്തമായ ദയാ വായ്പും ,

സന്ധിയില്ലാത്ത മാനവിക കാഴ്ചപ്പാടുകളും ടീച്ചറുടെ കവിതകളുടെ ജൈവ താളമായി നിറഞ്ഞുനിൽക്കുന്നു.

മലയാളവും മഴയുമുള്ള കാലത്തോളം ടീച്ചറുടെ കവിതകളിലേക്ക് നമുക്ക് ഓടിയെത്താതിരിക്കാനാവില്ല.

 

Monday, December 21, 2020

വീണ്ടും സുഭാഷ്പാർക്കിലിരുന്ന് കപ്പൽ കാണുമ്പോൾ

വീണ്ടും സുഭാഷ്         പാർക്കിലിരുന്ന് കപ്പൽ   കാണുമ്പോൾ

..........................................

പ്രസാദ് എം മങ്ങാട്ട്

ഒറ്റപ്പെടലിന്റെ ഒന്നാം വർഷം

പാർക്കിന്റെയങ്ങേയറ്റത്ത്

തനിച്ചിരുന്നാണ് ഞാൻ കപ്പൽ കണ്ടത്.


ആശങ്കകളുടെ രണ്ടാം വർഷം ഒപ്പമൊരുവളേയും

കൂട്ടി

നനഞ്ഞ സിമന്റ്റ് ഗ്ലോബിൽ ചാരിയിരുന്ന്

പൂക്കുടകൊണ്ടാകാശം മറച്ച്

പൂവരശ്ശുകൾക്കിടയിലൂടെ

ഞങ്ങൾ കപ്പൽ കണ്ടു

കുറേകൂടിച്ചേർന്നിരുന്ന്

നല്ല നാവികനെപ്പോലെ

ഞാനവൾക്ക്

കൊടിയും ,പുകക്കുഴലും ചൂണ്ടിക്കാണിച്ചു 

കപ്പൽ

ചാനൽ വിട്ട് കായലിലേക്കടുക്കുന്നുവെന്ന് പരിഭവിച്ച്‌

കയ്യിൽ നുള്ളിയവൾ

 പുറത്തേക്കിറങ്ങി

കടൽക്ഷോഭങ്ങളുടെ വീട്ടിലേക്കൊരു കണ്ണമ്മാലി ബസ്സിൽ കയറിപ്പോയതാണ്.


ഏത് കടലിടുക്കിലും

കരകാണിക്കുന്നൊരു കോംപസ്സ് കയ്യിലുണ്ടായിരുന്നെന്നോർമിപ്പിച്ച്

പെൻഷൻ ഭവനുമുമ്പിലും

പുസ്തകോത്സവങ്ങളിലും

പിന്നെയുമവളെ കണ്ടിരുന്നു

കൈത്തണ്ടയിൽ,

പിടിവിടാതൊരു കപ്പിത്താനേയും.

ഇല്ലിഗൽ വാണിംഗ്:

കപ്പൽച്ചേതങ്ങളുടെ

ഓർമ്മ പുതുക്കലിന്

ഭാര്യയോടൊപ്പമെത്താതിരിക്കുക

അരുതായ്മയുടെ രസച്ചുഴികളിൽ

ആഴ്ന്നു പോകുമ്പോഴാവും

അനവസരത്തിലൊരു

ചോദ്യംകൊണ്ടവൾ

നിങ്ങളെ കരയിലേക്ക് വലിച്ചിടുന്നത് .

Sunday, December 13, 2020

തൃക്കോട്ടൂരിന്റെ കഥാകാരന് വിട By പ്രസാദ് എം മങ്ങാട്ട്


 തൃക്കോട്ടൂരിന്റെ കഥാകാരന് വിട

.......................................................

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.എ ഖാദർ (85) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്കാരിക ഭൂമികയിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു യു.എ ഖാദർ. ദേശാതിർത്തികൾക്കും ഭാഷാതിർത്തികൾക്കും ആദർശ-വിശ്വാസാതിർത്തികൾക്കും പൗരത്വനിയമങ്ങൾക്കും വിലക്കാനാവാത്ത വിസ്മയമായിരുന്നു യു.എ. ഖാദർ എന്ന ബുഹുമുഖപ്രതിഭ.

ബർമ്മ(മ്യാൻമാർ)ക്കാരിയായ മാതാവിന്റെ ഈ മകൻ ഉത്തര കേരളത്തിന്റെ ഉപബോധ മനസ്സിനെ സ്വന്തം സർഗ്ഗാത്മകതയുടെ ജൈവതട്ടകമാക്കി മാറ്റിയത് ലോകസാഹിത്യത്തിലെതന്നെ അപൂർവ്വാനുഭവമാണ്. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളായി ഇദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞു നിന്നു.

കേരളീയനായ പിതാവ് മൊയ്തീൻ കുട്ടി ഹാജിയുടേയും മ്യാൻമാർ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ൽ കിഴക്കൻ മ്യാൻമാറിലെ ബില്ലിൻ എന്ന ഗ്രാമത്തിൽ ജനിച്ച യു.എ.ഖാദർ രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെത്തി. 

കൊയിലാണ്ടി ഗവ: ഹൈസ്കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളേജ് ഓഫ് ആർട്സിൽ ചിത്ര കലാപഠനം നടത്തി. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്തിലും ഗവൺമെന്റ് ജനറൽ ആശുപത്രിയിലും ജോലി ചെയ്ത ഖാദർ 1990-ലാണ് സർക്കാർ സർവീീസിൽനിന്ന് വിരമിച്ചത്

 നോവലുകൾ, കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കർത്താവായ ഖാദറിന്റെ 'തൃക്കോട്ടൂർ പെരുമ' മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളിൽ പ്രധാനപ്പെട്ടതാണ്. ഖാദറിന്റെ ഈ രചനയോടെ തൃക്കോട്ടൂർ ഐതിഹ്യത്തിന്റെ നാടായി മലയാളിയുടെ ബോധത്തിൽ സ്ഥിരപ്രതിഷ്ഠനേടി. തൃക്കോട്ടൂർ കഥകൾ, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകൾ എന്നിവയാണ് പ്രധാനരചനകൾ.

ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളിൽ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയിൽ അംഗവും സാഹിത്യ പ്രവർത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.

Friday, December 11, 2020

തോറ്റ് പഠിച്ച ഒരു കുട്ടി By പ്രസാദ് എം മങ്ങാട്ട്


 തോറ്റ്പഠിച്ച കുട്ടി

...............................

പ്രസാദ് എം മങ്ങാട്ട്


ഒരുവൾക്കൊപ്പമെത്താൻ 

ഉത്തരങ്ങൾ പലതും എഴുതാതെവിട്ട് 

തോറ്റു പോയ ഒരു കട്ടിയെ 

ക്ലാസ്സ് മുറിയോർത്തുവെക്കുന്നു.

കരിവാകയവനെ തണലിലേക്ക് ചേർത്ത്

രണ്ടിലൊരു വിരൽ തൊടീച്ച്

ഒരിഷ്ട നിറം പറയിച്ച്

മരപ്പൊത്തിലവനായൊരു പന്തൊളിപ്പിച്ചു വെക്കും.

മിണ്ടിയവരുടെ ലിസ്റ്റിൽ പേരെഴുതി

നീ എന്നെക്കരയിച്ചപ്പോൾ,

രണ്ടാളേയും ചേർത്തെഴുതി

മതിൽ നിന്നെക്കരയിച്ചു

നിന്റെ വീടിരിക്കുന്നിടം 

ഗ്ലോബ്ബിൽത്തിരഞ്ഞയാദ്യ ഇടം.

കോശങ്ങളിൽ രാസ സെല്ലുകളെരിയിച്ച നീ രാത്രി വൈകിയും ഉണർന്നിരിക്കുന്ന ലാബ്.

പടയോട്ടങ്ങളും,

മഹത്തായ വിപ്ലവങ്ങളും ഒറ്റക്ക് കീഴടക്കി

വാർഷിക പരീക്ഷയും കഴിഞ്ഞ്

  ഒരു സന്ധിയിലും ഏർപ്പെടാതെ നീ പോയതിൽപ്പിന്നെ

ഞാനൊരു യുദ്ധവും ജയിച്ചിട്ടേയില്ല!

Tuesday, December 8, 2020

പേരില്ലാത്ത മരങ്ങൾ By പ്രസാദ് എം മങ്ങാട്ട്


 പേരില്ലാത്ത മരങ്ങൾ

......................................

പ്രസാദ് എം മങ്ങാട്ട്


മണ്ണില്ലാത്ത ഞാൻ

 കണ്ടിടത്തെല്ലാം വിത്തുകൾ

 ഒളിച്ചു പാകുന്നു

മരങ്ങളാവുമ്പോൾ ചില്ലകൾ കിളികൾ പങ്കിട്ടെടുക്കട്ടെയെന്നോർക്കുന്നു

മടങ്ങിയെത്താനൊരു വീടില്ലാത്തതിനാൽ രാത്രിയെത്തുന്നിടത്ത്

മരങ്ങളെ കെട്ടിപ്പിടിച്ചുറങ്ങുന്നു

വേരുകളെന്റ പനിയിൽ വിരൽതൊട്ടറിയുന്നു

രാത്രിതീരാനിത്തിരി ബാക്കിയാവുമ്പോ

ഉറക്കത്തിൽ 

നടന്നൊരക്ഞാതയുടെ കല്ലറക്കരുകി,ലവരുടെ പേരു വായിച്ചുനിൽക്കുന്നു

പേരിലൂടെ വേരിലൂടെ

ഞാനവരുടെ കുഞ്ഞു കാലത്തിനൊപ്പം നടക്കുന്നു

കാടുമൂടിയിടത്ത് ഞാനൊരു പൂവുവച്ചുമടങ്ങുമ്പോൾ

അടക്കം കഴിഞ്ഞു പോയവർ പോലും മറന്നിട്ടും

ഓർക്കുന്നൊരക്ഞാതനെത്തന്ന ഭൂമിക്കതവർ വച്ചു നീട്ടുന്നു

പുല്ലറുക്കുന്നിടങ്ങളിൽ

ഒരുവളുടെ ചിതനിന്നു കത്തുമ്പോൾ

മുറിഞ്ഞനാവിനൊപ്പമൊരു മൂളിപ്പാട്ടിഴഞ്ഞുനീങ്ങുന്നു

ഒരു കഴുകനും കാണാതാപ്പാട്ട് വയലൊളിച്ചു വക്കുന്നു

കത്തുന്ന ചിതയോട് ഞാനവളുടെ പേരു ചോദിച്ചു നിൽക്കെ,

പേരുമൂരുമില്ലാത്തയവളെ

മഴയും മണ്ണുമെടുത്തേ പോകുന്നു

Monday, December 7, 2020

പെൺകുട്ടികളുടെയച്ഛൻ By പ്രസാദ് എം മങ്ങാട്ട്


 കവിത


പെൺകുട്ടികളുടെ അച്ഛൻ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

............................................                                  പ്രസാദ് എം.മങ്ങാട്ട്


വെളിച്ചമെല്ലാം മുറിഞ്ഞു പോകുമ്പോൾ

ഇടിമിന്നലിൽ വഴികണ്ട്

വീടണയുന്നു

പെൺകുട്ടികളുടെയച്ഛൻ.


ഒറ്റയൊരു ഫ്ലാഷിൽ

വീടിടമാകെ ഒപ്പിയെടുക്കും.

ഇന്നുമാത്രം 

വിരിഞ്ഞ കുടപ്പൻ,

അതിരിൽ 

ഇപ്പോൾ പൊട്ടിവീണ മുരിങ്ങമരം

എല്ലാം ഓർമിച്ചടുക്കിവെക്കും


ആകാശത്തോളം 

പറത്തുമ്പോഴും ഉമ്മറത്തെ ഉടയാടകളെപ്പറ്റി ഒച്ച കനപ്പിക്കും .


ഒപ്പം നടക്കുമ്പോഴൊക്കെ

ഒറ്റത്തുഴക്കാരനുള്ള വള്ളത്തെയോർമിപ്പിക്കും.


 വണ്ടുകൾ പാറി പറക്കുമെന്നോർത്ത്

പൂത്തചെടികൾക്ക് ചുറ്റും വൻമതിലൊരുക്കും

ചിലപ്പോൾ.


 വളർന്നൊരു വസന്തമാകുമ്പോൾ

ശത്രുരാജ്യത്തിന്റെ സേനാധിപനാകും

പെൺമക്കളുടെയച്ഛൻ


എത്ര ചൂടിയാലും

ആശങ്കകളായ് പെയ്ത് പെയ്ത് ആകവേ നനയിച്ച്,

വഴിയിൽ

മുമ്പേ നടക്കും.


അമ്മക്കിളിയോളമായിട്ടും

കൂട്ടിലൊറ്റക്കെന്നോർക്കെ

കൊത്തിപ്പറന്നെത്തുന്നു

കരുതലിന്റെ ചുള്ളികൾ


കനലൂതിയൂതി

കടലോളമാകുമ്പോൾ

കൈക്കുമ്പിളിൽ കോരുന്നു

പെൺകുട്ടികളുടെയച്ഛൻ .

Saturday, November 28, 2020

പ്രാണനിരിക്കുമിടങ്ങൾ By പ്രസാദ് എം മങ്ങാട്ട്



പ്രാണനിരിക്കുമിടങ്ങൾ

..........................................

 പ്രസാദ് .എം .മങ്ങാട്ട്


ജെയ്സാൽമീറിൽ മഴനനഞ്ഞ്

രാത്രിമണാലിയിൽ ബസ്സിറങ്ങി

റൊട്ടാംഗ്പാസ്സിൽ പേരറിയാത്തൊരു മഞ്ഞു പൂവിനെ കവിൾചേർത്ത്

ബിയാസ്സിലെ ഉരുളൻ കല്ലുകൾ പെറുക്കി

ഗോപാലപുരത്തെ ചോളക്കാടുകൾക്കിടയിലൂടെ തനിയെപോവുന്നൊരു പെണ്ണിനെ ആശങ്കകൾക്കൊപ്പം കൂടണയാൻ വിട്ട്

നെല്ലിയാമ്പതിയിൽ ഒരപൂർവ്വ ശലഭത്തിന്റെ വീടുമുയിരും തേടിയലഞ്ഞ്

ഗവിയിലേക്കുള്ള അവസാന വണ്ടിയിൽ ആദ്യത്തെയാളായ്ക്കയറി

വീടെത്തുമ്പോൾ

വീടിരുന്നിടമൊരു തേക്കിൻ കൂപ്പ്

കണ്ണെത്താ ഉയരത്ത് ചില്ലകൾ കൊണ്ട് മുഖം മറച്ച് കൂടൊരുക്കുന്നു പെങ്ങൾ

അതേ മരത്തെ ആകുലതകൾക്കൊണ്ടു ചുറ്റിവരിയുന്ന രണ്ടതമ്പിൻ വള്ളികളായ് അപ്പനുമമ്മയും!

ഞാനുമവളും പൂത്തു നിന്നിരുന്ന വേലിയതിരിൽക്കൂടിപ്പോഴൊരു പുഴയാണൊഴുകുന്നത്

പുഴക്ക്

ബിയാസ്സിന്റെയതേ നിറം

ജെയ്സാൽമീറിലെയതേ മഴത്തണുപ്പ്!

പരീക്ഷയിൽ പരാജയപ്പെട്ടുവോ? അതിജീവിക്കാൻ 6 വഴികൾ By പ്രസാദ് എം മങ്ങാട്ട്

 പരീക്ഷയിൽ പരാജയപ്പെട്ടുവോ ? അതിജീവിക്കാൻ 6 വഴികൾ ........................... .............. അർഹതയുള്ളവർ മാത്രം അതിജീവിക്കുന്ന ഒരു കാലമാണിത്...